കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്കെതിരേയുള്ള അഴിമതിയാരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും തദ്ദേശ വകുപ്പിന്റെ വിജിലൻസ് അന്വേഷണം മതിയെന്നുമുള്ള സർക്കാർ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലക്കയംതട്ട് ഭൂമി ഇടപാട്, ജില്ലാ ആശുപത്രി പരിസരത്തെ ഭൂമി ഇടപാട്, നിർമിതികേന്ദ്രം സംബന്ധിച്ച ആക്ഷേപം എന്നിവയിലാണ് അഴിമതി ആരോപിച്ചത്. മൂന്നു സംഭവങ്ങളിലും പി.പി. ദിവ്യയെ ഒഴിവാക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ അന്വേഷണം നടത്താനാണ് സർക്കാർ നിർദേശിക്കുന്നത്. ബിനാമി ഇടപാടിൽ സിപിഎമ്മിലെ പല ഉന്നതർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ ആരോപണങ്ങളിൽ പി.പി. ദിവ്യ ഇതേവരെ മറുപടി നൽകിയിട്ടില്ലെന്നും ആരോപണം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും ഷമ്മാസ് വ്യക്തമാക്കി.